ഖളാഉല്‍ ഹാജതിന്റെ നിസ്കാരം

ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ?
ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ ഫള്ല്‍ – 1/328 കുര്‍ദി സഹിതം നോക്കുക).

ഈ നിസ്കാരത്തിന് നിയ്യത്ത് ചെയ്യുമ്പോള്‍ സ്വലാതുല്‍ ഹാജതിന്റെ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്നോ ഇന്ന നിസ്കാരമെന്ന് വ്യക്തമാക്കാതെ ഞാന്‍ നിസ്കരിക്കുന്നുവെന്ന് മാത്രമോ കരുതാവുന്നതാണ്. ഇത് ശര്‍വാനി – 2/238ല്‍ നിന്നും ഗ്രഹിക്കാം.

ഈ നിസ്കാരത്തിന് ധാരാളം തെളിവുകള്‍ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ചില ഹദീസുകളില്‍ റക്അതുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നു മാത്രം.

വുഹൈബി(റ)യില്‍ നിന്ന് ഹാഫിള് അബൂനുഐം(റ) നിവേദനം: വുഹൈബ്(റ) പറഞ്ഞു: “നിശ്ചയം തള്ളപ്പെടാത്ത പ്രാര്‍ഥനകളില്‍പ്പെട്ടതാകുന്നു ഒരാള്‍ പന്ത്രണ്ട് റക്അത് നിസ്കരിക്കുകയും എല്ലാ റക്അതിലും ഫാതിഹക്ക് ശേഷം ആയതുല്‍ കുര്‍സിയ്യും ഖു ല്‍ഹുവല്ലാഹു സൂറതും ഓതുകയും ശേഷം സുജൂദില്‍ കിടന്ന് ഇപ്പറഞ്ഞ പ്രാര്‍ഥന നടത്തുകയും ചെയ്താല്‍…..” (അബൂനുഐമി(റ)ന്റെ ഹില്‍യതുല്‍ ഔലിയാഅ് – 1/158, 159).

സയ്യിദ് മുര്‍തളാ സബീദി(റ) പറയുന്നു: “ഈ ഹദീസ് ഹാഫിള് അബ്ദുറസാഖ്(റ) രണ്ട് നിവേദക പരമ്പരയിലൂടെയും അതുപോലെ നുമൈരി(റ)യും ഇബ്നു ഖശ്കുവാലും(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നു മസ്ഊദ്(റ) വഴിയായി ഈ ഹദീസ് നബി(സ്വ)യില്‍ നിന്ന് തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

വുഹൈബി(റ)ല്‍ നിന്നുള്ളഹദീസ് ഇമാം ദമീലി(റ) വളരെ ബലഹീനമായ രണ്ട് പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വലിയ്യുല്‍ ഇറാഖി(റ) പറയുന്നു. എന്നാല്‍ ഞാന്‍ പറയട്ടെ. പരമ്പര ബലഹീനമാകാന്‍ ഹേതുവായ ഉമറുബ്നു ഹാറൂന്‍ എന്നയാളില്‍ നിന്ന് അബൂദാവൂദ്(റ) അടക്കമുള്ള ഒരു സംഘം ഹദീസ് പണ്ഢിതന്മാര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഹദീസില്‍ ശരിയായ വ്യക്തിയാണെന്ന് ഇബ്നു ഹിബ്ബാന്‍(റ) പറഞ്ഞതായി ദഹബി തന്റെ കാശിഫില്‍ പ്രസ്താവിച്ചിട്ടുണ്ട്. തിര്‍മുദി(റ)യും ഇബ്നുമാജ(റ)യും ഇദ്ദേഹത്തില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇ ങ്ങനെയുള്ളൊരു വ്യക്തിയുടെ ഹദീസ് പാടേ ഉപേക്ഷിക്കപ്പെട്ടുകൂടാ. മാത്രമല്ല വുഹൈബി(റ)ല്‍ നിന്ന് ഹില്‍യയില്‍ നിവേദനം ചെയ്ത നിവേദക പരമ്പര വളരെ ശക്തിയാര്‍ ജ്ജിച്ചതാണ്” (സബീദി(റ)യുടെ ഇത്ഹാഫ് – 3/777).

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ദമീലി(റ)യുടെ രണ്ട് നിവേദക പരമ്പരയിലുമുള്ള ഉമറുബ്നു ഹാറൂന്‍ എന്ന വ്യക്തി വലിയ്യുല്‍ ഇറാഖി(റ) പറഞ്ഞതുപോലെ വളരെ ബലഹീനനാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെയും ഹില്‍യതിലെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചത് കൊണ്ടും ഹദീസിന്റെ ആശയം നബി(സ്വ)യില്‍ നിന്ന് തന്നെ ഇബ്നു മസ്ഊദ്(റ) വഴിയായി വന്നതുകൊണ്ടും ഖുതുബിയ്യത്തില്‍ പറഞ്ഞ പന്ത്രണ്ട് റക്അത് നിസ്കാരത്തിന് രേഖയുണ്ടെന്ന് വ്യക്തമായി.

എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതേണ്ടതാണെന്ന് വന്നിട്ടുണ്ട്. ആയത്തുല്‍ കുര്‍സിയ്യിനെ പറഞ്ഞിട്ടുമില്ല. ഈ അടിസ്ഥാനത്തിലാകാം ഖുതുബിയ്യത്തില്‍ ആയതുല്‍ കുര്‍സിയ്യിനെ പറയാതിരുന്നത്.

Created at 2024-02-26 05:26:16

Add Comment *

Related Articles