മടക്കി നിസ്ക്കരിക്കേണ്ടവര്‍

സാധുവായാല്‍ പോലും പിന്നീട് മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാകുന്ന നിസ്കാരങ്ങള്‍ താഴെ പറയപ്പെടുന്നവയാണ്.

(1) സാധാരണഗതിയില്‍ വെള്ളമുണ്ടാവാറുള്ള സ്ഥലത്തുവെച്ച്, ജയിലിലോ മറ്റോ ആയതു കാരണം, വെള്ളം ലഭ്യമാവാത്തതിനാല്‍ തയമ്മും ചെയ്ത് നിസ്ക്കരിച്ചവര്‍ വെള്ളം ലഭ്യമാവുമ്പോള്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ വെള്ളമുണ്ടാവാറില്ലാത്ത സ്ഥലത്തോ, ഉണ്ടാവലും ഇല്ലാതിരിക്കലും തുല്യമായ സ്ഥലത്തോ വെച്ച് വെള്ളമില്ലാത്തതിനു വേണ്ടി തയമ്മും ചെയ്ത് നിസ്കരിച്ചവര്‍ പിന്നീട് മടക്കേണ്ടതില്ല. യാത്രക്കാരും അല്ലാത്തവരും ഈ കാര്യത്തില്‍ ഒരുപോലെയാണ്.

(2) പൂര്‍ണ ശുദ്ധിയില്ലാതിരിക്കെ മുറിവിന്മേല്‍ മരുന്ന് വെച്ചു കെട്ടിയവന്‍ അതു നീക്കാന്‍ സാധിക്കാതിരുന്നാല്‍ അതോടു കൂടെ തയമ്മും ചെയ്ത് നിസ്കരിച്ച് സുഖപ്പെട്ട ശേഷം മടക്കേണ്ടതാണ്.

3) പൂര്‍ണ ശുദ്ധിയോടെയാണെങ്കിലും മുറിവ് തയമ്മുമിന്റെ അവയവമായ കൈ, മുഖം എന്നിയ വയിലാണെങ്കില്‍ മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. തയമ്മവും വുദൂഉം രണ്ടും അപൂര്‍ണ മായതാണ് കാരണം.

(4) അസഹ്യമായ തണുപ്പു കാരണം തയമ്മും ചെയ്ത് നിസ്കരിച്ചവന്‍ പിന്നീട് മടക്കണം.

(5) മുറിവിനോ മറ്റോ വേണ്ടി വെച്ചു കെട്ടിയപ്പോള്‍ ആവശ്യത്തിലധികം സ്ഥലം പെടുകയും കെട്ടഴിക്കല്‍ വിഷമമാവുകയും ചെയ്താല്‍ തയമ്മും ചെയ്ത് നിസ്കരിച്ച് പിന്നീട് മടക്കേണ്ടി വരും.

(6) വെള്ളവും മണ്ണും ലഭിക്കാത്തത് കാരണം അശുദ്ധിയോടെ നിസ്കരിച്ചവന്‍ വെള്ളമോ, തയമ്മും ചെയ്തു നിസ്ക്കരിച്ചാല്‍ മടക്കല്‍ നിര്‍ബന്ധമില്ലാത്തിടത്ത് വെച്ച് മണ്ണോ ലഭിച്ചാല്‍ മടക്കി നിസ്ക്കരിക്കേണ്ടതാണ്.

(7) ദേഹത്തിലോ മറ്റോ ഉള്ള നജസ് വെള്ളമില്ലാത്തതിനാലോ മറ്റോ ശുദ്ധിയാക്കാന്‍ സാധിക്കാതിരുന്നാല്‍ അവന്‍ വുളുവിനൂും കുളിക്കും വെള്ളവും തയമ്മുമിന് മണ്ണും ലഭിക്കാത്തവനെ പോലെ സമയത്തിന്റെ പവിത്രത മാനിച്ച് ഫര്‍ളു മാത്രം നിസ്ക്കരിക്കല്‍ നിര്‍ബന്ധമാകുന്നു. സുന്നത്തോ ഖളാആയതോ ആയ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ പാടില്ല. മണ്ണുണ്ടെങ്കില്‍ പോലും തയമ്മും ചെയ്യരുത്. കാരണം, ശരീരം നജസില്‍ നിന്ന് ശുദ്ധിയായാലേ തയമ്മും സാധുവാകുക യുള്ളൂ.

(8) ഔറത് മറക്കാന്‍ കഴിവുണ്ടായിരിക്കെ വസ്ത്രം കീറിയതു കൊണ്ടോ മറ്റോ ഔറത് പൂര്‍ണ മായും മറയാതെയാണ് നിസ്കരിച്ചതെന്ന് ബോധ്യപ്പെട്ടവന്‍ ആ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ കഴിവില്ലാത്തവന്‍ നഗ്നനായി നിസ്കരിച്ചാലും മടക്കേണ്ടതില്ല

Created at 2024-02-26 05:13:54

Add Comment *

Related Articles