മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും.

മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്രസ്ഥാനങ്ങളുടെയും കലവറയാണ് മദീനാ ശരീഫ്. മദീനായുടെ ഊടും വഴിയും ഇക്കാലത്ത് ചരിത്ര ഗവേഷകര്‍ വിശകലന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍വ്വകാല മുസ്ലിംകള്‍ കാണിച്ച ചരിത്രബോധം ഈയടുത്ത കാലത്ത് കാണിക്കാതെ പോയതിനാല്‍ മദീനയിലെ അത്യപൂര്‍വ്വമായ പല ചരിത്രസ്മാരകങ്ങളും അപ്രത്യക്ഷമാവുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ഫഹദ് ഭരണകൂടം ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുകയും പല അപൂര്‍വ്വ സ്മാരകങ്ങളും മസ്ജിദുകളും സംരക്ഷിക്കുന്നതില്‍ വ്യാപൃതരാവുകയും ചെയ്തു.

മദീന പള്ളിയിലുള്ള ലൈബ്രറിയുടെ സ്ഥാപകനും പ്രമുഖ ചരിത്ര ഗവേഷകനുമായ പ്രൊഫ. സര്‍ സയ്യിദ് അഹ്മദ് യാസീന്‍ അല്‍ ഖയ്യാരി എന്ന പണ്ഢിതന്‍ മദീനാ ചരിത്രസംബന്ധമായി നല്ലൊരു പഠനഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. അത്യപൂര്‍വ്വമായ പല ചിത്രങ്ങളും ചരിത്രാവശി ഷ്ട രേഖകളും അദ്ദേഹം പ്രകാശനം ചെയ്തിട്ടുണ്ട്. ‘താരീഖു മആലിമില്‍ മദീനത്തില്‍ മുനവ്വറഃ’ എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ചരിത്ര കുതുകികള്‍ക്ക് പല പുണ്യസ്ഥലങ്ങളും വിവരങ്ങളും കണ്ടെത്താന്‍ പ്രസ്തുത ഗ്രന്ഥം സഹായകമാണ്.

മദീനാശരീഫില്‍ ഇന്ന് നിലവിലുള്ളതും വളരെ പ്രാധാന്യമുള്ളതുമായ ഏതാനും സന്ദര്‍ശന കേന്ദ്രങ്ങളെ കുറിച്ച് ഹ്രസ്വമായി വിവരിക്കാം.

ഓരോ മദീനാ സന്ദര്‍ശകനും സാധിക്കുമെങ്കില്‍ അവ ഓരോന്നും അന്വേഷിച്ച് കണ്ടെത്തി പുണ്യം നേടേണ്ടതാണ്. പൊതുവെ എല്ലാവരും സന്ദര്‍ശിച്ചുവരുന്നതും പരക്കെ ചരിത്രം അറിയപ്പെട്ടതുമായ കേന്ദ്രങ്ങള്‍ താഴെ പറയുന്നു: സിയാറഃ എന്ന് വിളിച്ചു കയറ്റിക്കൊണ്ട് പോകുന്ന വാഹനക്കാര്‍ സാധാരണ പോകാറുള്ള സ്ഥലങ്ങളാണിവ. വിശദീകരണം ശേഷം പറയുന്നതാണ്.

1. ജന്നത്തുല്‍ ബഖീഅ്. ഇതിന് വാഹനയാത്ര ആവശ്യമില്ല. മസ്ജിദുന്നബവിയുടെ കിഴക്കുവശത്ത് പള്ളിയുടെ മുറ്റത്തെന്നപോലെ സ്ഥിതിചെയ്യുന്ന സ്വഹാബിമാരുടെ മഖ്ബറയാണിത്. 2. ഉഹ്ദ്. 3. മസ്ജിദുല്‍ ഖുബാഅ്. 4. മസ്ജിദുല്‍ ഖിബ്ലതൈന്‍, 5. മസ്ജിദുല്‍ ഫത്ഹ് അഥവാ ഖന്‍ദഖ്. മേല്‍പറയപ്പെട്ട സ്ഥലങ്ങള്‍ വ്യാപകമയി സന്ദര്‍ശനം നടക്കാറുള്ളതും വളരെ പുണ്യപ്പെട്ടതുമാണ്.

1. ജന്നത്തുല്‍ ബഖീഅ്

പതിനായിരത്തോളം സ്വഹാബിവര്യന്മാരുടെ ഖബറിടം ഇവിടെയുണ്ട്. എല്ലാ ദിവസവും ബഖീഅ് സന്ദര്‍ശനം സുന്നത്താണ്. വെള്ളിയാഴ്ച പ്രത്യേകം സുന്നത്താണ്. നബി(സ്വ)യുടെ ജീവിതകാലത്തുതന്നെ അവിടുന്ന് നേതൃത്വം നല്‍കി പല പ്രമുഖ സ്വഹാബിമാരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. മഹാനായ നബി(സ്വ) പലപ്പോഴും ഇവിട സിയാറത്തു ചെയ്യുക പതിവായിരുന്നു. അവിടുത്തെ വിയോഗത്തിനു തൊട്ടുമുമ്പ് ഒരു പാതിരാവില്‍ രോഗശയ്യയില്‍ നിന്നെഴുന്നേറ്റ് ബഖീഅ് സന്ദര്‍ശിച്ചതും അവിടെ വെച്ച് സുദീര്‍ഘമായി പ്രാര്‍ഥിച്ചതും അന്ത്യയാത്രയായി തന്റെ അനുചരന്മാരോട് വികാരവിവശനായി വിടപറഞ്ഞതുമായ സംഭവം കരളലിയിപ്പിക്കുന്നതും സര്‍വ്വത്ര പ്രസിദ്ധവുമാണ്.

മസ്ജിദുന്നബവിയുടെ അടുത്ത് കിഴക്കേ വശത്താണിത് സ്ഥിതിചെയ്യുന്നത്. ചുറ്റുഭാഗവും ഭദ്രമായി വളച്ചുകെട്ടിയിരിക്കുന്നു. ബഖീഉല്‍ അമ്മാത്ത്, മദ്ഫനു ഉസ്മാന്‍(റ) തുടങ്ങി പല പേരുകളില്‍ പല കെട്ടുകളിലായിരുന്നു മുമ്പ് ഖബറുകള്‍. എല്ലാം ഇപ്പോള്‍ ഒരു കെട്ടിനുള്ളില്‍ ഒതുക്കിയിരിക്കുന്നു. ദിനേന സ്വുബ്ഹി, അസ്വ്ര്‍ നിസ്കാരാനന്തരം മസ്ജിദുന്നബവിയുടെ ഭാഗത്തുള്ളമെയിന്‍ ഗേറ്റ് തുറന്നിടുന്നതിനാല്‍പുരുഷന്മാര്‍ക്ക് സൌകര്യാനുസരണം അകത്ത് പ്രവേശിച്ച് ദു ആ നടത്താം. സ്ത്രീകള്‍ പുറത്തുനില്‍ക്കണം. മസ്ജിദുന്നബവിയില്‍ നിന്ന് റസൂല്‍(സ്വ)യുടെ മേല്‍ സലാം പറഞ്ഞ ശേഷമാണ് ബഖീഇലേക്ക് പോകേണ്ടത്. അകത്തുകടന്നാല്‍ ആദ്യം എല്ലാവര്‍ക്കുമായി ഒന്നിച്ച് സലാം ചൊല്ലി പ്രാര്‍ഥിക്കണം. നബി(സ്വ)യുടെ കൂടെ പടവെട്ടി രക്തസാക്ഷിത്വം വരിച്ചവരും ഇസ്ലാമിനെ ജീവനെക്കാള്‍ സ്നേഹിച്ചവരും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരുമായ ദീനിന്റെ കാവല്‍ഭടന്മാരാണ് ഇവിടെ കിടന്നുറങ്ങുന്നതെന്ന വികാരവിചാരങ്ങള്‍ സന്ദര്‍ശനവേളയില്‍ നമുക്കുണ്ടാകണം. ഈ കിടക്കുന്ന സ്വഹാബിമാരില്‍ ഓരോരുത്തരും ഓരോ സംഭവങ്ങളും ചരിത്രവും പ്രസ്ഥാനങ്ങളുമായിരുന്നു. മഹാഭാഗ്യവാന്മാരായ അവര്‍ മഹാനായ റസൂല്‍(സ്വ)യുടെ കൂടെ മുസ്ലിമായി ജീവിച്ച് സ്വര്‍ഗപ്രാപ്തി നേടിയവരാണ്. അവരോടുള്ള അകമഴിഞ്ഞ സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിട്ടുള്ളത്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രശംസിച്ചു പറഞ്ഞ മഹാന്മാരാണവര്‍. പൊതുവായ സലാം അസ്സലാമു അലൈകും ദാറഖൌമിന്‍………(“ദിക്റു ദുആകള്‍”) എന്ന് പറയാം.

തുടര്‍ന്ന് ഖബര്‍സ്ഥാനിലൂടെ മുന്നോട്ട് നീങ്ങുക. വിശുദ്ധ ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്ത ശേഷം ഓരോ പ്രധാന ഖബറിനരികിലും ചെന്ന് സിയാറത്ത് ചെയ്യുക. ബഖീഇലെ ഖബറുകള്‍ ആരുടേതെന്ന് വ്യക്തമാകുന്ന വിശദമായ ചാര്‍ട്ടുകള്‍ മദീനയില്‍ പലരില്‍ നിന്നും ലഭിക്കും. അത് കരസ്ഥമാക്കിയാല്‍ സുഗമമായി ഖബറുകള്‍ തിരിച്ചറിയാം.

(1). മഖ്ബറയിലേക്ക് പ്രവേശിച്ച് വളരെ മുന്നോട്ടുനീങ്ങുക. ഏകദേശം കിഴക്കേയറ്റത്തായി സയ്യിദുനാ ഉസ്മാന്‍(റ)വിന്റെ ഖബറിടം കാണാം. അവിടുന്നാണ് സിയാറത്ത് തുടങ്ങാന്‍ നല്ലത്. ഇവിടെ ഖബറിനു ചുറ്റും സിമന്റ് തറയും ചെറിയ ചുമരും കാണാം. മുമ്പ് ഇവിടെ മനോഹരമായ വലിയ ഖുബ്ബയും കെട്ടിടവും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് പൊളിക്കപ്പെട്ടതാണ്. മക്കായിലെയും മദീനയിലെയും പലസ്വഹാബിമാരുടെയും മഖ്ബറകളുടെയും സ്ഥിതി ഇതാണ്. മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന് അസ്സലാമു അലൈകും യാ അമീറല്‍ മുഅ്മിനീന്‍…….(“ദിക്റു ദുആകള്‍”) എന്ന് സലാം പറയുക. തുടര്‍ന്ന് അവിടെനിന്ന് പ്രത്യേകം ദുആ ചെയ്യുക.

(2). ശേഷം അല്‍പ്പം കിഴക്കോട്ട് മാറി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന രണ്ട് ഖബറുകളുണ്ട്. വടക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന് ഇവര്‍ രണ്ടുപേരെയും സിയാറത്ത് ചെയ്യണം. ഒന്ന്: അന്‍സ്വാറുകളുടെ ക്യാപ്റ്റനും ബദര്‍യുദ്ധ ആമുഖ ചര്‍ച്ചയില്‍, അന്ന് നബി(സ്വ)ക്ക് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച് നബി(സ്വ)യുടെ പ്രിയംപ ിടിച്ചുപറ്റിയവരും തന്റെ മരണത്തെ തുടര്‍ന്ന് ആകാശലോകത്ത് അല്ലാഹുവിന്റെ അര്‍ശ് പോലും വിറകൊണ്ടു എന്ന് നബി(സ്വ) പ്രഖ്യാപിച്ചവരുമായ സഅദു ബ്നു മുആദ്(റ). രണ്ട്: പ്രശസ്ത ഹദീസ് നിവേദകനും മഹാപണ്ഢിതനുമായ പ്രമുഖ സ്വഹാബിവര്യന്‍ അബൂസഈദുല്‍ ഖുദ്രി(റ). ഇവരിരുവര്‍ക്കും അസ്സലാമു അലൈകും യാ സഅ്ദബ്ന മുആദിന്‍……..(“ദിക്റു ദുആകള്‍”) എന്ന് സലാം പറയുക.

(3). കിഴക്കുനിന്ന് പടിഞ്ഞാറോട്ട് അല്‍പ്പം തെറ്റി ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)ന്റെ ഖബറിന് ഏകദേശം അടുത്തായി ഒരു പ്രധാന ഖബറുണ്ട്. ചുറ്റും കെട്ടിയത് കാണാം. നബി(സ്വ)ക്ക് മുലകൊടുത്തുവളര്‍ത്തിയ ഹലീമാബീവി(റ)യുടെ ഖബറാണ് അതെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, അവരുടെ ഖബര്‍ മദീനയിലല്ലെന്നും അഭിപ്രായമുണ്ട്.

(4).  പടിഞ്ഞാറോട്ട് നീങ്ങുമ്പോള്‍ ഏകദേശം മധ്യഭാഗത്ത് മതിലിനരികില്‍ കാണുന്ന ഖബറുകള്‍ ഹര്‍റ ശുഹദാക്കളുടേതാണെന്ന് പറയപ്പെടുന്നു. അതിന് ചരിത്രപിന്‍ബലം കുറവാണ്.

(5). അല്‍പ്പം കൂടി പടിഞ്ഞാറോട്ട് നീങ്ങിയാല്‍ കുറേ ഖബറുകള്‍ കാണാം. (1) നബി(സ്വ)യുടെ മകന്‍ ഇബ്രാഹിം(റ), (2) നബിയുടെ മകള്‍ റുഖയ ബീവി(റ), (3) ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ),(4)അബ്ദുറഹ്മാനുബ്നു ഔഫ്(റ),(5)അസ്അദ്ബിന്‍ സുറാറ(റ), (6) ഖുനൈസ് ബിന്‍ ഹുദാഫ അസ്സഹ്മീ(റ), (7) ഫാത്വിമ ബിന്‍ത് അസദ്(റ), (8) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), (9) സഅദുബിന്‍ അബീവഖാസ്(റ) ഇവര്‍ക്ക് മൊത്തമായും ഒറ്റക്കൊറ്റക്കും സലാം(“ദിക്റു ദുആകള്‍”) പറയാവുന്നതാണ്.

(6).തുടര്‍ന്ന് അല്‍പ്പം കൂടി മാറിയാല്‍ ഒരു കെട്ടിടത്തിനകത്ത് കാണുന്നത് മഹാനായ ഇബ്നു ഉമറി(റ)ന്റെ ഭൃത്യനും പ്രമുഖ പണ്ഢിതനുമായ നാഫിഅ് മൌലാ ഇബ്നു ഉമര്‍(റ) ന്റെ ഖബര്‍ ആണെന്ന് ഇബ്നുഹജര്‍(റ) ശറഹുല്‍ ഈളാഹിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

(7). തുടര്‍ന്ന് കാണുന്ന മഖ്ബറ: മദ്ഹ്ബിന്റെ ഇമാമുകളില്‍പ്പെട്ട മാലിക്(റ)വിന്റേതാണ്. (8). തു ടര്‍ന്ന് ഒരു കെട്ടിടത്തിനകത്ത് അബൂത്വാലിബിന്റെ മകന്‍ അഖീല്‍(റ), സുഫ്യാന്‍ ബിന്‍ ഹാരിസ്(റ), അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ അല്‍ത്വയ്യാര്‍(റ) എന്നിവരാണ്. (9). തുടര്‍ന്ന് നബി(സ്വ)യുടെ പ്രിയ പത്നിമാരായ ആഇശ(റ), ഹഫ്സ്വ(റ), മാരിയ(റ), സൌദ(റ), സൈനബ് ബിന്‍ത് ജഹ്ശ്(റ), ഉമ്മുസലമ(റ), സ്വഫിയ്യ(റ), ജുവൈരിയ്യ(റ), ഉമ്മുഹബീബ(റ), സൈനബ് ബിന്‍ത് ഖുസൈമ എന്നിവരുടെ ഖബറുകള്‍ കാണാം. നബി(സ്വ)യുടെ പ്രിയപത്നി ഖദീജബീവി(റ) മക്കയിലും മൈമൂന ബീവി(റ)വാദിശരീഫ് എന്നിടത്തുമാണുള്ളത്. സത്യവിശ്വാസികളുടെ മാതാക്കളും ഉത്തമ വനിതകളുമായ പ്രവാചക പത്നിമാര്‍ക്ക് (“ദിക്റു ദുആകള്‍”) സലാം ചൊല്ലുക:

(10). കുറച്ചുകൂടി മുന്നോട്ടുനീങ്ങി തെക്ക് പടിഞ്ഞാറെ കെട്ടില്‍ കാണുന്ന ഖബറുകള്‍ നബി (സ്വ)യുടെ പ്രിയപ്പെട്ട പെണ്‍മക്കളുടേതാണ്. (1) ബീവി ഉമ്മുകുല്‍സും(റ), (2) ബീവി റുഖിയ്യ. (4) ബീവി സൈനബ്(റ) ഇവര്‍ക്ക് സലാം (“ദിക്റു ദുആകള്‍”)  പറയുക.

പതിനൊന്ന്: അല്‍പ്പം കൂടിപടിഞ്ഞാറ് തെക്ക് വശമായി സ്ഥിതിചെയ്യുന്ന വിവിധ കെട്ടുകളില്‍ വളരെ സുപ്രധാനികളുടെ സ്ഥാനമാണ്. അതായത് ഈ സ്ഥാനം ബഖീഇന്റെ ഗെയിറ്റ് കടന്നാലുടനെ പ്രവേശിച്ചവന്റെ വലതുഭാഗത്ത് അല്‍പ്പം തെറ്റിയാല്‍ കാണുന്നതാണ്. ഇവിടെ എപ്പോ ഴും സന്ദര്‍ശകരുടെ വമ്പിച്ച തിരക്കനുഭവപ്പെടുന്ന സ്ഥലമാണ്. പ്രവാചക പുംഗവരുടെ(സ്വ) കുടുംബക്കാരും മക്കളും ഇവിടെ അന്തിയുറങ്ങുന്നു. ഒന്ന്; നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ) അവര്‍കള്‍ക്ക് സലാം (“ദിക്റു ദുആകള്‍”)  പറയുക.

രണ്ട്: നബി(സ്വ) പൌത്രനും ഫാത്വിമ(റ)യുടെ മകനുമായ മഹാനായ ഹസനുബ്നു അലിയ്യ്(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക.

മൂന്ന്: മഹാനായ ഹുസൈന്‍(റ)ന്റെ പുത്രനും ഭക്തശിരോമണികളുടെ അലങ്കാരവും അഹ്ലുബൈതിന്റെ പ്രധാന പിതാമഹനുമായ അലീ സൈനുല്‍ ആബിദീന്‍(റ). അവര്‍ക്ക് സലാം(“ദിക്റു ദുആകള്‍”)  പറയുക.

നാല്: സൈനുല്‍ ആബിദീന്‍(റ) എന്നവരുടെ പുത്രനും അഹ്ലുബൈതിന്റെ പ്രധാന കണ്ണിയുമായ മുഹമ്മദുനില്‍ ബാഖിര്‍(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക. അഞ്ച്: മുഹമ്മദുനില്‍ ബാഖിറി(റ)ന്റെ മകനായ ജഅ്ഫറുസ്സ്വാദിഖ്(റ). അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയുക.

ആറ്: റസൂല്‍(സ്വ)യുടെ ഓമനപുത്രി ഫാത്വിമതുസ്സഹ്റാഅ്(റ). തിരുനബി(സ്വ)യുടെ താവഴി ലോകസമക്ഷം നിലനിര്‍ത്തിയ ഏക പുത്രിയാണവര്‍. ‘എന്റെ കരളിന്റെ കഷ്ണമാണ് ഫാത്വിമ.’ എന്നാണ് അവരെക്കുറിച്ച് പ്രിയപ്പെട്ട പിതാവ് അരുള്‍ ചെയ്തത്. എല്ലാ മഹത്വങ്ങളുടെയുംസ്നേഹാദരവുകളുടെയും മകുടോദാഹരണങ്ങളായ അഹ്ലുബൈതിന്റെ പ്രിയപ്പെട്ട ഉമ്മയാണവര്‍. എല്ലാ മേന്മകളും മനസ്സില്‍ കരുതി സ്നേഹവായ്പോടെ അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം ചൊല്ലണം.

കര്‍ബലയില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച മഹാനായ ഹുസൈന്‍(റ)ന്റെ ശിരസ്സ് യസീദ് മദീനയിലേക്ക് കൊടുത്തയച്ചതായും ഉമ്മ ഫാത്വിമ(റ)യുടെ സമീപത്ത് മറവു ചെയ്യപ്പെട്ടതായും ഒരു ചരിത്രമുണ്ട്. അതടിസ്ഥാനത്തില്‍ ഹുസൈന്‍(റ)വിനെയും സലാമില്‍ കൂട്ടണം. അതുപോലെ കൂഫയില്‍ വഫാതായ നാലാം ഖലീഫ അലിയ്യ്(റ)ന്റെ മൃതശരീരം, പുത്രന്‍ ഹസന്‍(റ) മദീനയില്‍ കൊണ്ട് വന്ന് ബഖീഇല്‍ മറവു ചെയ്തതായി പ്രബലമല്ലാത്ത ഒരു അഭിപ്രായമുണ്ട്. അവരെയും സലാമില്‍ ഉള്‍പ്പെടുത്തണം.

12. ബഖീഇലേക്ക് പ്രവേശിക്കുന്നവന്റെ ഇടതുഭാഗത്ത് തുടക്കത്തില്‍ തന്നെയുള്ള ഖബര്‍. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത് നബി(സ്വ)യുടെ പിതൃസഹോദരിയും ധീരസ്വഹാബി വനിതയും ചരിത്രം സൃഷ്ടിച്ചവരുമായ ബീവി സ്വഫിയ്യ(റ) ആകുന്നു. അവര്‍ക്ക് (“ദിക്റു ദുആകള്‍”)  സലാം പറയണം.

‘ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്. അവരില്‍ ചില പ്രധാനികളുടെ പേരുമാത്രമാണ് പരാമര്‍ശിച്ചത്. ഇവിടെ പറയപ്പെട്ട ഖബ്റുകള്‍ പ്രത്യേകം തിരിച്ചറിയാവുന്നതും ചെറിയ മതില്‍ കെട്ടുകള്‍ക്കകത്ത് സ്ഥിതിചെയ്യുന്നതുമാണ്. മറ്റുള്ളവരെയും സലാം പറയുമ്പോഴും ദുആ ഇരിക്കുമ്പോഴും ഉള്‍പ്പെടുത്തണം. അതിനുപുറമെ മദീനാ നിവാസികളുടെ നിലവിലുള്ള ഖബര്‍സ്ഥാന്‍ കൂടിയാണത്. പ്രവാചക കാലം മുതല്‍ അനേകായിരം മഹത്മാക്കള്‍ അവിടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മദീനയില്‍ വെച്ച് മരിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഹാജിമാരും അവിടെ മഹാന്മാരുടെ ചാരത്താണ് അന്ത്യവിശ്രമം നയിക്കുക. മദീനാശരീഫില്‍ മറയടക്കം ചെയ്യപ്പെടുന്ന വിശ്വാസികള്‍ക്കെല്ലാം നബി(സ്വ)യുടെ ശഫാഅത്തുണ്ടായിരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. ബഖീഇല്‍ എല്ലാ ദിവസവും കയറി സലാം പറയണം. പിരിഞ്ഞിറങ്ങുമ്പോള്‍ ഒന്നുകൂടി പൊതുവായി സലാം പറയാം.

2. ഉഹ്ദ്

മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്. മസ്ജിദുന്നബവിയില്‍ നിന്നും ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരമുള്ള ഉഹദ്, മശ്ഹദ് ഹംസ എന്ന പേരിലാണ് മദീനക്കാര്‍ പറയുക. ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍ വെച്ചായിരുന്നു. മഹാനായ ഹംസ(റ) ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും ജിഹാദ് ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ ഉഹ്ദ് പര്‍വ്വതത്തിന് പ്രത്യേകമായി ചില ശ്രേഷ്ഠതകളും പ്രാധാന്യങ്ങളുമുണ്ട്. എല്ലാ അര്‍ഥത്തിലും അവിടെ സന്ദര്‍ശിക്കല്‍ അനിവാര്യവും പുണ്യം നിറഞ്ഞതുമാണ്.

നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതം, നാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്” (ബുഖാരി, തിര്‍മുദി, അഹ്മദ്). മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: “നിശ്ചയം ഈ ഉഹ്ദ് മല സ്വര്‍ഗ കവാടങ്ങളില്‍ നിന്ന് ഒന്നിന്റെ അടുത്തുണ്ടായിരിക്കും” (ബൈഹഖി). മറ്റൊരിക്കല്‍ നബി(സ്വ)യും സ്വിദ്ദീഖും(റ) ഉമറും(റ) അലിയും(റ) കൂടി ഉഹ്ദ് മലയുടെ മുകളില്‍ കയറിയപ്പോള്‍ മല വിറകൊള്ളുകയുണ്ടായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു; “ഉഹ്ദ് നീ സുസ്ഥിരമാവുക.നിന്റെ മേല്‍ ഒരു നബിയും ഒരു സ്വിദ്ദീഖും രണ്ട് രക്തസാക്ഷികളുമുണ്ടെന്നോര്‍ക്കുക” (ബുഖാരി, അബൂദാവൂദ്, തിര്‍മുദി).

ഉഹ്ദ് പര്‍വ്വതത്തെക്കുറിച്ചുമാത്രമായി ഇങ്ങനെ പല സുവിശേഷങ്ങളും വന്നിരിക്കുന്നു. മദീനയിലെ ഏറ്റവും നീളം കൂടിയതും രൂപാകൃതിയുടെ കാര്യങ്ങളില്‍ ഒറ്റയാനുമായ ഉഹ്ദിന് സുമാര്‍ ആറായിരം മീറ്റര്‍ നീളമുണ്ട്. അതിന്റെ പടിഞ്ഞാറ് ഭാഗത്തായി മലയുടെ താഴ്ഭാഗത്ത് മഹാനായ സഹോദരന്‍ ഹാറൂന്‍(അ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. അതിന്മേല്‍ ഒരു ഖുബ്ബയുണ്ടെന്നും അത് മദീനക്കാര്‍ക്കിടയില്‍ പ്രശസ്തമാണെന്നും അതിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ജലസംഭരണിയുണ്ടെന്നും ചരിത്രഗവേഷകനായ പ്രൊഫസര്‍ സയ്യിദ് അഹ്മദ് യാസീന്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് ഇന്ന് ദൃശ്യമല്ല. ചരിത്രപ്രധാമായ പോരാട്ടം നടന്നത് ഉഹ്ദ് മലയുടെ താഴ്വരയില്‍ വെച്ചാണ്. ഉഹ്ദില്‍ ശഹീദായ 70 സ്വഹാബിമാരില്‍ മുഹാജിറുകളായ നാലു മഹാന്മാര്‍ ഇവിടെ ഒരു കെട്ടിനുള്ളിലാണുള്ളത്.

1. നബി(സ്വ)യുടെ പ്രിയപ്പെട്ട പിതൃവ്യനും അല്ലാഹുവിന്റെ സിംഹവുമായ സയ്യിദുശ്ശുഹദാഅ് ഹംസ(റ). 2. ധീരരക്തസാക്ഷിത്വം അല്ലാഹുവോട് ചോദിച്ചു വാങ്ങിയ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). 3. മദീനയിലെ ഒന്നാം ഇസ്ലാമിക പ്രബോധകനും നബി(സ്വ)യുമായി രൂപസാദൃശ്യമുണ്ടായിരുന്ന മഹാനുമായ മിസ്വ്അബ്്നു ഉമൈര്‍(റ) 4. മഹാനുഭാവനായ ശമ്മാസുബ്നു ഉസ്മാന്‍(റ). ശഹീദയ 70ല്‍ ബാക്കിയുള്ളവര്‍ അന്‍സ്വാറുകളാണ്. ഇവരില്‍ മിക്കപേരും ഇവിടെ ഹംസ(റ)യുടെ കെട്ടിനു ചുറ്റുമാണ് മറയടക്കപ്പെട്ടത്. അവരുടെ പേരുകള്‍ ഉഹ്ദ് മൌലിദിലും മറ്റും കാണാം.

“ശുഹദാക്കളുടെ മഖ്ബറക്കു തൊട്ട് സമീപത്തായി മസ്ജിദു സയ്യിദു ശുഹദാഅ് ഹംസ എന്ന പേരില്‍ ഒരു പള്ളിയും മഖ്ബറക്ക് മനോഹരമായ ഒരു ഖുബ്ബയും ഉണ്ടായിരുന്നതായി ഹി. 1380 ല്‍ ദിവംഗതനായ പ്രൊഫ. സയ്യിദ് അഹ്മദ് യാസീന്‍ തന്റെ മുന്‍പറഞ്ഞ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഖുബ്ബയുടെയും പള്ളിയുടെയും ഫോട്ടോയും പ്രസ്തുത പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പില്‍ക്കാലത്ത് നീക്കം ചെയ്യപ്പെടുകയുണ്ടായി. കുറച്ചകലെയായി ഭംഗിയുള്ള ഒരു പള്ളി പണിതിട്ടുണ്ട്.

ഹംസ(റ) ഉള്‍പ്പെടെ ഒന്നിലധികം പേരെ ഉഹ്ദില്‍ ഒരു ഖബ്റിലായിരുന്നു അടക്കം ചെയ്തിരുന്നത്. എന്നാല്‍ ഹിജ്റ 46ല്‍ (ഉഹ്ദ് യുദ്ധം കഴിഞ്ഞ് അരനൂറ്റാണ്ട പിന്നിട്ടശേഷം) അമവീ ഖലീഫ മര്‍വാന്റെ ഭരണകാലത്ത് അവിടെ ഒരു മണ്ണൊലിപ്പുണ്ടായപ്പോള്‍ ഖബ്റിന്റെ അടിഭാഗം പ്രത്യക്ഷപ്പെടുകയും മഹാനായ ഹംസ(റ)യുടെയും അബ്ദുല്ലാഹിബ്നു ജഹ്ശി(റ)ന്റെയും മൃതശരീരങ്ങള്‍ യാതൊരു കേടുപാടും തകര്‍ച്ചയും കൂടാതെ പുറത്തെടുക്കുകയും തൊട്ടടുത്ത് ഒരു ഖബര്‍ പണിത് അവരിരുവരുടെയും പുണ്യശരീരങ്ങള്‍ അവിടേക്ക് മാറ്റി വെച്ചതായുമുള്ള ചരിത്രം സര്‍വാഗീകൃതവും പ്രശസ്തവുമാണ്.

ഇന്ന് ഉഹ്ദ് ശുഹദാക്കളുടെ ചുറ്റുഭാഗത്തുമായി വിശാലമായ മതില്‍ക്കെട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നു. വെളിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് സൌകര്യാനുസരണം സിയാറത്ത് ചെയ്യാം. മതില്‍കെട്ടിന്റെ ഗെയിറ്റിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ നേരെ പിന്‍വശം വരുന്ന ചെറിയ കുന്നുകള്‍ കാണാം. അതാണ് പ്രസിദ്ധമായ ജബുറുമാത്. നബി(സ്വ) അമ്പെയ്തുകാരെ കാവല്‍നിര്‍ത്തിയിരുന്ന സ്ഥലം. കെട്ടിന്റെ മുന്‍വശത്തായി നീണ്ടുകിടക്കുന്നതാണ് ഉഹ്ദ് മല. ശുഹദാക്കളുടെ വിശ്രമസങ്കേത സ്ഥാനത്താണ് പ്രധാനമായും പോരാട്ടം നടന്നത്. ഉഹ്ദ് സന്ദര്‍ശനം സത്യവിശ്വാസികള്‍ക്ക് വികാരവായ്പുളവാക്കുന്ന രംഗമാണ്. മഹാനായ നബി(സ്വ)യും സ്വഹാബയും ഈ ദീനിനുവേണ്ടി അവര്‍ണനീയ ത്യാഗങ്ങള്‍ വരിച്ച ചരിത്ര മണ്ണാണത്. ഓര്‍മകള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ചിറകടിച്ചുനീങ്ങുമ്പോള്‍ സിയാറത്ത് സമയത്തനുഭവപ്പെടുന്ന ശക്തമായ സൂര്യതാപം കുറഞ്ഞുവരുന്നതായി സത്യവിശ്വാസിക്ക് തോന്നും. ഈ വെയിലും കഷ്ടപ്പാടുമൊന്നും ഒരു പ്രശ്നമേയല്ല. പൂര്‍വ്വിക മഹാന്മാരുടെ ത്യാഗനിര്‍ഭരമായ സ്മരണകള്‍ക്ക് മുമ്പില്‍ നാം സ ഹിക്കുന്ന എല്ലാം എത്രയോ നിസ്സാരങ്ങളാകുന്നു.

ഉഹ്ദ് ശുഹദാക്കള്‍ക്ക് ഭക്തിയാദരവുകളോടെ സലാം (“ദിക്റു ദുആകള്‍”)  പറയുക. രക്തസാക്ഷികള്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണെന്ന ഖുര്‍ആന്‍ വചനം ഓര്‍ത്തുകൊണ്ട് പെരുമാറുക.

മസ്ജിദുന്നബവിയില്‍നിന്ന് സ്വുബ്ഹി നിസ്കരിച്ചിറങ്ങിയാല്‍ സിയാറ എന്നോ മശ്ഹദു ഹംസ എന്നോ വിളിക്കുന്ന നിരവധി ടാക്സിക്കാരുണ്ടായിരിക്കും. പത്ത് റിയാല്‍ കൊടുത്താല്‍ പ്രധാനപ്പെട്ട അഞ്ചാറ് സ്ഥലങ്ങളില്‍ ഒന്നിച്ചു പോയിവരാം. വ്യാഴാഴ്ചയാണ് ഉഹ്ദിലേക്ക് പോകാന്‍ നല്ലത്. നബി(സ്വ) പലപ്പോഴും ഉഹ്ദ് ശുഹദാക്കളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ളുഹര്‍ ജമാഅത്തിന് മസ്ജിദുന്നബവിയില്‍ തിരിച്ചെത്തണം.

3. മസ്ജിദു ഖുബാഅ്

വിശുദ്ധഖുര്‍ആന്‍ സൂറഃ തൌബ 107 – 110 സൂക്തങ്ങളല്‍ അളവറ്റ് പ്രകീര്‍ത്തിച്ച വിശുദ്ധപള്ളിയാണ് മസ്ജിദുഖുബാഅ്. തഖ്വയില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്നാണ് ഖുര്‍ആന്‍ ഭാഷ്യം. മഹാനായ നബി(സ്വ) മദീനയില്‍ ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് അവിടുന്ന് നേതൃത്വം നല്‍കി നിര്‍മിച്ച പള്ളിയാണിത്. ഹിജ്റയുടെ വാര്‍ത്തകേട്ട അന്‍സ്വാറുകള്‍ പ്രവാചകനെ പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മദീനയുടെ വെളിയിലുള്ള ഹര്‍റയില്‍ ചെന്ന് കാത്തുനില്‍ക്കുമായിരുന്നു. വൈകുന്നേരം വരെ കാത്തിരുന്ന് അവര്‍ വീടുകളിലേക്ക് തിരിച്ചുപോകും. ഒരു യഹൂദിയാണ് ഒരു മലമുകളില്‍വെച്ച് ആ കാഴ്ച ആദ്യം കണ്ടത്. ‘സത്യത്തിന്റെ പരിശുദ്ധാത്മാവും കൂട്ടുകാരനും കൂടി ഈന്തപ്പന പടര്‍ന്നുനില്‍ ക്കുന്ന മരുഭൂപ്രദേശത്തേക്ക്’ ശാന്തരായി കടന്നുവരുന്നു. അയാള്‍ മലമുകളില്‍ കയറി വിളിച്ചുകൂവി. ‘ബനൂഖൈലാ വിഭാഗമേ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രം’. കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി. അങ്ങനെ അവര്‍ മനസ്സുനിറയെ സന്തോഷിച്ചു. തിരുനബി(സ്വ) വലതുഭാഗത്തേക്ക് വഴിമാറിനടന്നു. ഖുബായിലുള്ള ഇംറുഉല്‍ ഖൈസിന്റെ മകന്‍ കുത്സൂമിന്റെ വീട്ടില്‍ അവിടുന്ന് യാത്രക്കിറങ്ങി. അതിന്റെ മുറ്റത്ത്് അവരുടെ ഒരു തരിശു നിലമുണ്ടായിരുന്നു. കാരക്ക ഉണക്കുന്ന സ്ഥലം. നബി(സ്വ) അത് ഏറ്റെടുത്തു. അവിടെ പള്ളി പണികഴിപ്പിച്ചു. അതത്രെ നബി(സ്വ) മദീനയില്‍ സ്ഥാപിച്ച ആദ്യത്തെ പള്ളി. മസ്ജിദു ഖുബാഅ്.

ദിവസങ്ങള്‍ക്കുശേഷം നബി(സ്വ) അവിടുന്ന് താമസം മാറ്റി. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ ക്കുന്ന സ്ഥാനം കേന്ദ്രമാക്കി പള്ളിവെച്ചു. എന്നാല്‍ അവിടുന്ന് പില്‍ക്കാലത്തുടനീളം ആദ്യപള്ളിക്ക് അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ചു. എല്ലാ ശനിയാഴ്ചയും റസൂല്‍(സ്വ) അവിടെ പോവുകയും നിസ്കരിക്കുകയും ചെയ്തിരുന്നു.

മുആദുബിന്‍ ജബലി(റ)നെ അവിടെ ഇമാമാക്കി നിശ്ചയിക്കുകയും ചെയ്തു. റസൂല്‍(സ്വ) ഖുബാ സന്ദര്‍ശനം വിയോഗം വരെ നിലനിര്‍ത്തി. അവിടുന്ന് വഫാത്തായ ശേഷം സ്വഹാബിമാര്‍ ഈ പള്ളി സന്ദര്‍ശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. ഇടക്കിടെ സംഘമായി മുഹാജിറുകള്‍ അവിടെ പോകുമായിരുന്നു. അബൂബക്ര്‍(റ), ഉമര്‍(റ) മുതലായവരെല്ലാം പിന്നില്‍ തുടര്‍ന്നുകൊണ്ട് അബൂഹുദൈഫ(റ)യുടെ ഭൃത്യന്‍ സാലിം(റ) അവിടെ ഇമാമായി നിസ്കരിച്ച സംഭവം ബുഖാരിയിലുണ്ട്. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നിസ്കാരവും സന്ദര്‍ശനവും കരുതി അവിടെ പോകല്‍ ശക്തിയായ സുന്നത്തുണ്ട്. ശനിയാഴ്ചയാകല്‍ അത്യുത്തമമാണ്.

ഖുബാ പള്ളി പലതവണപ ുനര്‍നിര്‍മിക്കപ്പെടുകയുണ്ടായി. അമവീ ഖലീഫ അബ്ദുല്‍ മലിക് മസ്ജിദുന്നബവി വികസിപ്പിച്ചശേഷം ഖുബാ മസ്ജിദും പുനരുദ്ധരിക്കുകയുണ്ടായി. പില്‍ക്കാലത്ത് പല വികസനങ്ങളും നടന്നു. ഉസ്മാനീ ഭരണകൂടം ഇത് വളരെ വിപുലീകരിച്ചു. നബി(സ്വ) ആദ്യമായി ചെന്നുകയറിയ കുത്സൂമിന്റെ ഭവനം അനശ്വര ചരിത്രസ്മാരകമായി അടുത്തകാലം വരെ സംരക്ഷിക്കപ്പെട്ടിരുന്നു. അതുപോലെ പുണ്യം നിറഞ്ഞ ഒരു കിണറും ഖുബായുടെ മുറ്റത്തുണ്ടായിരുന്നു. ഈയിടെ നടന്ന വലിയ വികസനത്തില്‍ അവയെല്ലാം നീക്കം ചെയ്യപ്പെട്ടു. ഇന്ന് മസ്ജിദ് ഖുബാ അതിമനോഹരവും സന്ദര്‍ശനബഹുലവുമാണ്.

4. മസ്ജിദുല്‍ ഖിബ്ലതൈന്‍

മഹാനായ നബികരീം(സ്വ) മദീനയിലെത്തി പതിനേഴ് മാസക്കാലം നിസ്കാരത്തില്‍ അഭിമുഖീകരിച്ചിരുന്നത് ജറുസലമിലെ ബൈതുല്‍ മുഖദ്ദസിലേക്കായിരുന്നു. മദീനയുടെ പ്രത്യേക സാഹചര്യത്തില്‍ അതാണ് അഭികാമ്യമെന്നതിനാല്‍ അല്ലാഹു അപ്രകാരം കല്‍പ്പിച്ചിരുന്നു. എന്നാല്‍ നബി(സ്വ)ക്ക് കഅ്ബാശരീഫിനോടുള്ള ആത്മബന്ധം വളരെ കൂടുതലായിരുന്നതിനാല്‍ ഖിബ് ലയായി കഅ്ബാശരീഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് അവിടുന്ന് അതിയായി ആശിച്ചു. നബി   (സ്വ)യുടെ ഇഷ്ടം മാനിച്ച് അല്ലാഹു ഖിബ്ല മാറ്റുകയും കഅ്ബാശരീഫിലേക്ക് തിരിഞ്ഞു നി ല്‍ക്കാന്‍ വിശുദ്ധഖുര്‍ആനിലടെ അല്ലാഹുവിന്റെ ഉത്തരവ് ലഭിക്കുകയും ചെയ്തു. അല്‍ബഖറയിലെ നൂറ്റിനാല്‍പ്പത്തിനാലാം വാക്യത്തിലൂടെ നബിതങ്ങള്‍ക്ക് തൃപ്തിപ്പെട്ട ഖിബ്ലയിലേക്ക് തിരിഞ്ഞുകൊള്ളുക’ എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചു.

ചരിത്രപരമായ മഹത്തായ സംഭവത്തിനു മാറ്റം കുറിച്ച സ്ഥാനമാണ് മസ്ജിദുല്‍ ഖിബ്ലതൈന്‍. സംഭവം ഇപ്രകാരമാണ്. ബനൂസലമ ഗോത്രത്തിലെ ഉമ്മുബിശ്ര്‍ എന്ന സ്വഹാബി വനിതയുടെ രോഗം സന്ദര്‍ശിക്കാന്‍ നബി(സ്വ) അവരുടെ വീട്ടില്‍ ചെന്നിരുന്നു. അവര്‍ ഭക്ഷണം പാകം ചെയ്തു നബി(സ്വ)യെ സല്‍ക്കരിച്ചു. ളുഹര്‍ നിസ്കാരസമയമായപ്പോള്‍ മസ്ജിദു ബനൂസലമ എന്ന പേരിലറിയപ്പെട്ടിരുന്ന പള്ളിയില്‍ നബി(സ്വ) അനുചരന്മാരൊന്നിച്ച് നിസ്കരിക്കാന്‍ നിന്നു. പതിവുപോലെ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടുള്ള പ്രസ്തുത നിസ്കാരം രണ്ട് റക്അത് പിന്നിട്ടപ്പോള്‍ ഖിബ്ലമാറ്റത്തെ കുറിക്കുന്ന മുന്‍വിവരിച്ച കല്‍പ്പന അല്ലാഹു അ വതരിപ്പിച്ചു. ഉടന്‍ നബി(സ്വ) കഅ്ബാശരീഫിന്റെ ദിശയിലേക്ക് മാറുകയും പിന്തുടര്‍ന്ന് സ്വഹാബിമാര്‍ അത് അനുഗമിക്കുകയും ചെയ്തു. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു. ഈ പള്ളിയില്‍ പോയി നിസ്കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും പ്രത്യേകം സുന്നത്താണ്. പ്രസ്തുത പള്ളി പലപ്പോഴും വികസിപ്പിക്കപ്പെടുകയുണ്ടായി. ഇപ്പോള്‍ അതിമനോഹരമായ പള്ളികളിലൊന്നാണിത്. മദീനാസന്ദര്‍സകര്‍ വ്യാപകമായി സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളിലൊന്നാണിത്.

5. മസ്ജിദുല്‍ഫത്ഹ്

ചരിത്രപരമായി വളരെ സ്ഥാനമുള്ളതും നിരവധി മഹത്വം നിറഞ്ഞതുമായ പ്രാര്‍ഥനക്കുത്തരം കിട്ടുന്ന മദീനായിലെ പ്രധാന പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. മസ്ജിദുല്‍ അഹ്സാബെന്നും ഇതിനു പേരുണ്ട്. ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ചെറിയ മലയുടെ മുകളിലായി ഇരുവശവും ചവിട്ടുപടികളോട് കൂടിയുള്ള വളരെ ചെറിയ ഒരു പള്ളിയാണിത്. ഇതിന്റെ പരിസരത്തായി മറ്റ് അഞ്ച് പള്ളികള്‍ കൂടിയുണ്ട്. അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4. മസ്ജിദു അലിയ്യുബ്നു അബൂത്വാലിബ്(റ) 5. മസ്ജിദു സയ്യിദതുനാ ഫാത്വിമതുസ്സഹ്റാ(റ) എന്നിവയാണവ. ഇവയില്‍ മിക്കവയിലും ഇപ്പോള്‍ പ്രവേശനമില്ല. ഇവിടെ വിശാലമായ മറ്റൊരു പള്ളിയുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. (മാറ്റങ്ങള്‍ സന്ദര്‍ശകര്‍ മെയില്‍ മുഖേന അറിയിക്കുമല്ലോ). ഖന്‍ദഖ് യുദ്ധവേളകളില്‍ ദിവസങ്ങളോളം നബി(സ്വ)യും സ്വഹാബത്തും ശത്രുക്കളെ പ്രതിരോധിച്ചുകൊണ്ട് ദുസ്സഹമായ സന്നിഗ്ധ ഘട്ടത്തില്‍ ഇവിടെ കഴിച്ചുകൂട്ടിയിരുന്നു. അപ്പോള്‍ സ്വഹാബിമാര്‍ നിസ്കരിച്ച സ്ഥാനത്താണ് പ്രസ്തുത പള്ളികളെന്നും അതല്ല, നബി(സ്വ) തന്നെ അവിടങ്ങളില്‍ നിസ്കരിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ മസ്ജിദുല്‍ ഫത്ഹ് അവയില്‍ ഏറ്റവും പോരിശയാക്കപ്പെട്ടതും നബി(സ്വ)ക്കും മുസ്ലിംകള്‍ക്കും മോചനം ലഭിച്ച പള്ളിയുമാണ്.

ഖന്‍ദഖില്‍ പ്രതിരോധം നീണ്ടുനീണ്ടുപോയി. മുസ്ലിംകള്‍ വല്ലാതെ വിഷമിച്ചു. നബി(സ്വ) മസ് ജിദുല്‍ ഫത്ഹില്‍ സുജൂദില്‍ കിടന്ന് പൊട്ടിക്കരഞ്ഞു പ്രാര്‍ഥിച്ചു. തിങ്കളും ചൊവ്വയും ബു ധനും പ്രാര്‍ഥന തുടര്‍ന്നു. ബുധനാഴ്ച ളുഹ്റിനും അസ്വ്റിനുമിടയില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. ശത്രുസൈന്യത്തെ അതിശക്തമായ കൊടുങ്കാറ്റടിപ്പിച്ച് അല്ലാഹു തുരത്തിയോടിച്ചു. ഈ സന്തോഷവാര്‍ത്ത നബി(സ്വ)ക്ക് ലഭിച്ചപ്പോള്‍ മസ്ജിദുല്‍ ഫത്ഹില്‍ സ്വഹാബിമാരെ വിളിച്ചുകൂട്ടി അവിടുന് സന്തോഷവാര്‍ത്ത അറിയിച്ചു. ‘വിമോചനം, വിജയം’ എന്നര്‍ഥമള്ള മസ്ജിദുല്‍ ഫത്ഹ് അന്നുമുതല്‍ മോചനത്തിന്റെ കേന്ദ്രമായി. പ്രാര്‍ഥനക്കുത്തരം ലഭിച്ച സന്തോഷ വിവരം ലഭിച്ചപ്പോള്‍ നബി(സ്വ) വീണ്ടും സുജൂദില്‍ വീണു. അല്ലാഹുവിന് നന്ദി പ്രകാശിപ്പിച്ച് കരയുകയുണ്ടായി.

എന്തു പ്രശ്നങ്ങള്‍ നേരിടുമ്പോഴും പെട്ടെന്ന് ഉത്തരം ലഭിക്കാന്‍ വേണ്ടി നബി(സ്വ)യുടെ കാലം മുതല്‍ സ്വഹാബികളും മറ്റും ഈ പള്ളിയില്‍ പ്രാര്‍ഥന പതിവാക്കിയിരുന്നു. ‘എനിക്ക് വല്ല പ്രയാസവും നേരിട്ടാല്‍ മസ്ജിദുല്‍ ഫത്ഹില്‍ ചെന്ന് പ്രാര്‍ഥിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ടെന്ന്’ സ്വഹാബി പ്രമുഖനായ ജാബിര്‍(റ) പറഞ്ഞിരിക്കുന്നു. മഹാനായ നബികരീം(സ്വ) അന്നു പ്രാര്‍ഥിച്ച അതേ ദുആ അവിടെ വെച്ച് ചെയ്യല്‍ സുന്നത്താണ്. ഈ ദുആ മറ്റു സന്ദര്‍ഭങ്ങളിലും പ്രയാസങ്ങളില്‍ നിന്ന് മോചനത്തിന് ഉപകരിക്കുമെന്ന് മഹാന്മാര്‍ അനുഭവത്തില്‍നിന്ന് വിവരിച്ചിട്ടുണ്ട്. ‘ദിക്റുകള്‍ ദുആകള്‍’ എന്ന ഭാഗം നോക്കുക.

മസ്ജിദുല്‍ ഫത്ഹിലെ പ്രാര്‍ഥന

“അല്ലാഹുവേ, നിനക്കാണ് സര്‍വ്വസ്തുതിയും. വഴികേടില്‍ നിന്നും എന്നെ നീ മാര്‍ഗദര്‍ ശനം ചെയ്തു. നീ ആദരിച്ചവനെ അപമാനിക്കുന്നവരോ അപമാനിച്ചവരെ ആദരിക്കുന്നവരോ ആരുമില്ല. നീ നിന്ദിച്ചവനെ പ്രതാപവാനാക്കുന്നവനോ നീ പ്രതാപം നല്‍കിയവനെ നിന്ദിക്കുന്നവനോ ആരുമില്ല. നീ ഉദവി കെടുത്തിയവനെ സഹായിക്കുന്നവനോ സഹായിച്ചവനെ ഉദവി കെടുത്തുവാനോ ആരുമില്ല. നീ നിഷേധിച്ചവര്‍ക്ക് കൊടുക്കുവാനോ കൊടുത്തവര്‍ക്ക് നിഷേധിക്കുവാനോ ആരുമില്ല. നീ ഉപജീവനം നല്‍കിയവന് അത് തടയുന്നവനോ നീ തടഞ്ഞവന് അത് നല്‍കുവാനോ ആരുമില്ല. നീ താഴ്ത്തിയവനെ ഉയര്‍ത്തുവാനോ ഉയര്‍ത്തിയവനെ താഴ്ത്തുവാനോ ആരുമില്ല. നീ സ്വകാര്യമാക്കിയതിനെ പൊളിക്കുവാനോ നീ പൊളിച്ചതിനെ സ്വകാര്യമാക്കുവാനോ ആരുമില്ല. നീ അകറ്റിയവനെ അടുപ്പിക്കുവാനോ അടുപ്പിച്ചവനെ അകറ്റുവാനോ ആരുമില്ല. നീയല്ലാതെ ആരും ഇലാഹില്ല. മേഘത്തെ നടത്തുന്നവനും വേദത്തെ ഇറക്കിയവനുമായ പടച്ചവനേ, അവരെ നീ പരാജയപ്പെടുത്ത്. അവര്‍ക്കുമേല്‍ ഞങ്ങളെ നീ സഹായിക്ക്. കുടുങ്ങിയവരെ ആശ്വസിപ്പിക്കുന്നവനും കെണിഞ്ഞവര്‍ക്ക് ഉത്തരം നല്‍കുന്നവനുമായ അല്ലാഹുവേ, എന്റെ വിഷമം അകറ്റുന്നവനേ, എന്റെ ദുഃഖം തീര്‍ക്കുന്നവനേ, എന്റെയും എന്റെ അനുചരന്മാരുടെയും ഈ അവസ്ഥ നീ കാണുന്നില്ലേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയുടെ ചൈ തന്യം കൊണ്ടും നിന്റെ വിശുദ്ധി യുടെ പുണ്യം കൊണ്ടും നിന്റെ പ്രഭാവത്തിന്റെ ഗാംഭീര്യതകൊണ്ടും എല്ലാ നാശഹേതുകങ്ങളെ തൊട്ടും നിന്നോട് ഞാന്‍ അഭയം തേടുന്നു.

അല്ലാഹുവേ, നീയാണെന്റെ സഹായം. നിന്നെക്കൊണ്ട് ഞാന്‍ സഹായമര്‍ഥിക്കുന്നു. നീയാണെനിക്ക് അഭയം. നിന്നോട് ഞാന്‍ അഭയം തേടുന്നു. നീയാണെനിക്ക് ശരണം. നിന്നില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. എല്ലാ കൊമ്പന്മാരെയും മുട്ടുകുത്തിച്ചവനും എല്ലാ ഫറോവമാരെയും മലര്‍ത്തിയടിച്ചവനുമായ നാഥാ, നിന്റെ അപമാനത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും ഞാന്‍ കാവല്‍തേടുന്നു. എന്റെ രാവും പകലും ഉറക്കിലും ഉണര്‍വ്വിലും സ്ഥിരതയിലുമെല്ലാം നീ എനിക്ക് കാവലാകേണമേ”.

പ്രവാചകരുടെ പ്ര&l

Created at 2024-03-17 06:08:52

Add Comment *

Related Articles