തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്

ചോദ്യം:

തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ?

ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം രണ്ടിനമാണ്. ജമാഅത് സുന്നത്തുള്ളതും ഇല്ലാത്തതും. റവാതിബ്, വിത്റ്, ളുഹാ, തഹിയ്യത്, തസ്ബീഹ് തുടങ്ങിയവ ജമാഅത് സുന്നത്തില്ലാത്തവയില്‍ പെടും” (ഫത്ഹുല്‍ മുഈന്‍ പേജ് 102- 109).

ഇതു സംബന്ധമായി ഇമാംകുര്‍ദി(റ)യോട് ചോദ്യം വന്നപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞതിപ്രകാരമാണ്. “തസ്ബീഹ് നിസ്കാരം ജമാഅത് സുന്നത്തുള്ളവയില്‍ പെട്ടതല്ല. ഇമാം ശാഫിഈ(റ)യുടെ മദ്ഹബ് ഇപ്രകാരമാണ്. ജമാഅത് ശറആക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങളില്‍ ജമാഅത് സുന്നത്താകുന്നതും അതിന് പ്രതിഫലം ലഭിക്കുന്നതുമാണ്. ജമാഅത് ശറആക്കപ്പെടാത്തവ ജമാഅതായി നടത്തുന്നത് സുന്നത്തില്ലാത്തതും പ്രതിഫലം ലഭിക്കാത്തതുമാകുന്നു. എങ്കിലും സുന്നത്ത് നിസ്കാരത്തിന്റെ പ്രതിഫലത്തിന് ചുരുക്കമൊന്നും സംഭവിക്കില്ല. എന്നാല്‍ അത് ജമാഅതായി നിര്‍വ്വഹിക്കുന്നത് കറാഹത്തുമാകുന്നില്ല. ശാഫിഈ മദ്ഹബില്‍ ജമാഅതായി നടത്തല്‍ കറാഹത്തുള്ള ഒരു നിസ്കാരവുമില്ല. ഇത് ശാഫിഈ മദ്ഹബില്‍ സ്ഥിരപ്പെട്ടതും ശാഫിഈ ഫുഖഹാഇന്റെ വാക്കുകളില്‍ വ്യക്തമാക്കപ്പെട്ടതുമാണ്” (ഫതാവല്‍ കുര്‍ദി, പേജ് 54).

ഇമാം റംലി(റ)യുടെ വാക്കുകള്‍ ഇപ്രകാരമാണ്: “ജമാഅത് സുന്നത്തില്ലെങ്കിലും ജമാഅതായി നിസ്കരിക്കുന്നത് കറാഹത്തൊന്നുമല്ല” (നിഹായ). ഈ വാക്ക് വിശദീകരിച്ചുകൊണ്ട് ഹാശിയതുന്നിഹായയില്‍ എഴുതുന്നു. “ജമാഅത് സുന്നത്തില്ലാത്തവ ജമാഅതായി നിസ്കരിക്കുന്നത് ഖിലാഫുല്‍ ഔല (നല്ലതിന് മാറ്റം) ആണ്. അപ്പോള്‍ പിന്നെ ജമാഅതായി നിസ്കരിച്ചാലും പ്രതിഫലാര്‍ഹമാണെന്നത് സംശയാസ്പദമാണ്. കാരണം ഖിലാഫുല്‍ ഔല ശറഇല്‍ വിലക്കപ്പെട്ടതാണ്. അതിന്റെ താത്പര്യം പ്രതിഫലം ലഭിക്കില്ലെന്നാണല്ലോ. എങ്കിലും ഇങ്ങനെ മറുപടി പറയാം. ശറഇല്‍ വിലക്കപ്പെട്ടതെന്നല്ല ഖിലാഫുല്‍ ഔല കൊണ്ട് വിവക്ഷ. പ്രത്യുത ഖിലാഫുല്‍ അഫ്ള്‍ (ശ്രേഷ്ഠമായതിന് മാറ്റം) ആകുന്നു” (ഹാശഇയതുന്നിഹായ 2/107).

ശര്‍വാനി(റ) എഴുതുന്നു: “ഖിലാഫുല്‍ ഔല’യും ഖിലാഫുല്‍ അഫ്ളലും ഒന്നല്ല. ഉസ്വുലിയ്യീങ്ങളുടെ സാങ്കേതിക പ്രകാരം ഖിലാഫുല്‍ ഔല എന്നത് ശറഇല്‍ വിലക്കപ്പെട്ട ഒന്നിന്റെ നാമമാണ്. ലഘുവായ കറാഹതെന്നും ഇതിനെക്കുറിച്ച് പറയാറുണ്ട്. ഖിലാഫുല്‍ അഫ്ളല്‍ ആകട്ടെ അതിപ്രകാരമല്ല. ശറഇല്‍ വിലക്കില്ലെന്ന് മാത്രമല്ല, അതില്‍ ശ്രേഷ്ഠത കൂടിയുണ്ടെന്നാണതിനര്‍ഥം. എങ്കിലും ഏറ്റവും ശ്രേഷ്ഠമായതിന് എതിരാകും അത്” (ഹാശിയതുത്തുഹ്ഫ -1/163).

ഇതനുസരിച്ച് തസ്ബീഹ് നിസ്കാരം ജമാഅതായി നടത്തുന്നത് കറാഹത്തൊന്നു മല്ലെങ്കിലും ഏറ്റവും ശ്രേഷ്ഠമായതിനെതിരാണെന്ന് വ്യക്തം. അതുകൊണ്ടുതന്നെ തനിച്ച് നിസ്കരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും ജമാഅതായി നിസ്കരിക്കുന്നത് നിസ്കാരത്തിന്റെ പ്രതിഫല ലബ്ധിക്ക് ഹാനി വരുത്താത്തതുമാണ്.

എന്നാല്‍ ഇവ്വിഷയകമായി ഇമാം കുര്‍ദി(റ) നല്‍കിയ ഫത്വയുടെ അവസാന ഭാഗം ശ്രദ്ധേയമാണ്. അതിപ്രകാരം ഗ്രഹിക്കാം. “ശറഇല്‍ വിലക്കപ്പെടാത്തൊരു കാര്യം പ്രവ ര്‍ത്തിക്കുന്നവനെ അനുകരിച്ച് സാധാരണ ജനങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഭയപ്പെട്ടാലല്ലാതെ കാര്യ കര്‍ത്താക്കള്‍ അത് തടയാന്‍ പാടില്ലെന്ന് ഇമാം നവവി(റ) മാവറദി(റ)യില്‍ നിന്നുദ്ധരിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നുഹജര്‍(റ) പറഞ്ഞു. സാധാരണക്കാര്‍ അനുഗമിക്കുമെന്നുകണ്ടാല്‍ അത് വിരോധിക്കണമെന്നാണ് ഇപ്പറഞ്ഞതിന്റെ ബാഹ്യം. ഇതിന് നല്ല ന്യായമുണ്ട്. എന്നല്ല അത് വിരോധിക്കല്‍ നിര്‍ബന്ധമാണെന്ന് പറയലാണ് ഏറ്റവും അടുത്തു നില്‍ക്കുന്നത്. നാശത്തിന് ഇത് വഴിവെക്കുന്നത് തന്നെ കാരണം. ഇപ്രകാരം തന്നെ ഇമാം റംലി(റ)യും ഇബ്നുഅല്ലാനും(റ) പ്രസ്താവിച്ചിട്ടുണ്ട്” (ഫതാവല്‍ കുര്‍ദി, പേജ് 55).

ഇതനുസരിച്ച് ഗള്‍ഫ് നാടുകളിലെ ചില പള്ളികളില്‍ റമളാന്‍ അവസാനത്തെ പത്താകുമ്പോള്‍ അത്താഴ സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് തസ്ബീഹ് നിസ്കാരം ജമാഅതായി നടത്തുന്നത് പ്രോത്സാഹിപ്പിച്ചുകൂടെന്നു വേണം ഗ്രഹിക്കാന്‍. കാരണം ചില ഇമാമുകള്‍ ഇത് ചെയ്യുന്നത് അനുഗമിച്ച് റമളാനിലെ അവസാനത്തെ പത്തില്‍ ഇങ്ങനെ തസ്ബീഹ് നിസ്കാരം ജമാഅതായി നടത്തുന്നത് പ്രത്യേകം പുണ്യമാണെന്ന് ധരിച്ച് വശായ ചില സാധാരണക്കാര്‍ ഇപ്രകാരം ജമാഅത് സംഘടിപ്പിക്കുകയും നാട്ടിലെ ഇമാമുകളെയും പണ്ഢിതന്മാരെയും ഇത് ചെയ്യാത്തതിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ ഈ തെറ്റിദ്ധാരണക്ക് നിദാനം ഗള്‍ഫിലെ ചില ഇമാമുമാര്‍ തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സംഘടിപ്പിച്ചതാണെന്ന് പറയേണ്ടതില്ല. പുണ്യമല്ലാത്തൊരു കാര്യം സാധാരണക്കാര്‍ പുണ്യമാണെന്ന് ധരിക്കാന്‍ ഹേതുവാകുന്ന രൂപങ്ങള്‍ സംഘടിപ്പിക്കുന്നത് ഹറാമാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്ന് ഇബ്നുഹജര്‍(റ) ഫതാവ 4/27ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം അബ്ദുല്ലാഹ്് ബാഫഖീഹി(റ)ല്‍ നിന്ന് ബിഗ്യ ഉദ്ധരിക്കുന്നു: “എങ്കിലും (തസ്ബീഹ്) നിസ്കാരക്കാര്‍ക്ക് നിസ്കാരം പഠിപ്പിച്ചുകൊടുക്കുക, അവര്‍ക്ക് പ്രേരണ ന ല്‍കുക തുടങ്ങിയ സദുദ്ദേശ്യമാണ് ജമാഅത് സംഘടിപ്പിക്കുന്നതിന്റെ പിന്നിലെങ്കില്‍ അത് പ്രതിഫലാര്‍ഹം തന്നെയാണ്. സിര്‍രിയ്യായ നിസ്കാരത്തില്‍ ജഹ്റ് (ഉറക്കെ) ആ ക്കുന്നത് കറാഹത്തായിട്ട് പോലും ജനങ്ങളെ പഠിപ്പിക്കുക എന്ന സദുദ്ദേശ്യമാകുമ്പോള്‍ അത് മുബാഹാകുന്നത് ഇതിനുപോല്‍ബലകമാണ്. എന്നാല്‍ തന്നെയും ഇപ്പറഞ്ഞത് തസ്ബീഹ് നിസ്കാരം ജമാഅതായി സംഘടിപ്പിക്കുന്നത് കൊണ്ട് ജനങ്ങളെ വിഷമിപ്പിക്കുക, ജമാഅത് സുന്നത്താണെന്ന് സാധാരണക്കാര്‍ക്ക് ധരിച്ചുവശാകാന്‍ കാരണമാവുക തുടങ്ങിയ ഭീതിയൊന്നുമില്ലെങ്കിലാണ്. പ്രത്യുത അതുണ്ടെങ്കില്‍ പ്രതിഫലാര്‍ഹമല്ലെന്നു മാത്രമല്ല, ഹറാമാകുന്നതും വിലക്കപ്പെടേണ്ടതുമാകുന്നു” (ബിഗ്യ പേജ് 44).

ജമാഅത് സുന്നത്തില്ലാത്ത നിസ്കാരങ്ങളും ജമാഅതായി നിസ്കരിക്കുന്ന പക്ഷം അ വക്കും ജമാഅതിന്റെ എല്ലാ നിയമങ്ങളും ബാധകമാകുന്നതുകൊണ്ട് ചോദ്യത്തില്‍ പ റഞ്ഞ തസ്ബീഹ് നിസ്കാരം ജമാഅതായി നിര്‍വ്വഹിക്കുമ്പോള്‍ നിബന്ധനയനുസരിച്ച് ഫാതിഹ ഇമാമ് വഹിക്കുന്നതാണ്.

Created at 2024-03-18 04:17:58

Add Comment *

Related Articles